മാനന്തവാടി: നഗരത്തിലെ പാതയോരങ്ങളിൽ കാനന കാഴ്ചകളുടെ വർണ വിസ്മയമൊരുങ്ങി. മാനന്തവാടി ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡിലേക്കുള്ള നടപ്പാതയുടെ പരിസരമാണ് വനവുമായി ബന്ധപെട്ട ചിത്രങ്ങളാൽ ശ്രദ്ധേയമാകുന്നത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഡബ്ലിൻ സൂ എന്നീ സംഘടനകൾ വനം വകുപ്പിന്റെ സഹകരണത്തോടെ മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തുള്ള മതിൽ കാൻവാസാക്കിയാണ് കാനനഭംഗിയുടെ വർണ വിസ്മയം തീർക്കുന്നത്.
ബസ് സ്റ്റാൻഡ് പരിസരം മുതൽ പോലീസ് സ്റ്റേഷൻ റോഡ് വരെയുള്ള 100 മീറ്ററോളം വരുന്ന മതിൽകെട്ട് മുഴുവൻ കാനന ഭംഗി വിളിച്ചോതുന്ന ചിത്രങ്ങളാൽ മനോഹരമായിരിക്കുകയാണിപ്പോൾ. ബത്തേരി ആസ്ഥാനമായുള്ള പരസ്യകലാ സ്ഥാപനത്തിലെ ആർട്ടിസ്റ്റുകളായ റെജി, സുധീഷ്, ബിന്ദുമോൾ, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുങ്ങുന്നത്.
ആനത്താരകൾ തുറന്നു കൊടുക്കുക എന്നതാണ് ചിത്രങ്ങൾ വഴി ഇവർ നല്കുന്ന സന്ദേശം. ആനകൾ ജന വാസമേഖലയിലെത്തുന്നതിന്റെ കാരണങ്ങളിലൊന്ന് ആനത്താരകൾ തുറന്നുകൊടുക്കാത്തതാണെന്ന് ഇവർ വിലയിരുത്തുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവർ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. അടുത്ത ഒരാഴ്ചക്കുള്ളിൽ ചിത്രങ്ങൾ പൂർത്തിയാകും.